home

Wednesday, July 28, 2010

പറയാന്‍ മറന്നത്.


ഏറെ പറയാനുണ്ട്‌.
എന്താണ് പറയേണ്ടത്
പറയാതിരുന്നാല്‍
പിന്നെ പറയാന്‍
പലതും ബാക്കിയാവും

അതു നിനക്ക്
അറിയുന്നത് തന്നെ
പലതവണ
പറഞ്ഞത് തന്നെ.

എങ്കിലും,
ഞാന്‍ പറയാം.
"..എനിക്ക് ഭ്രാന്താണ്.."

നിന്റെ ശരിയും,
എന്റെ തെറ്റും
ഞാന്‍ പറയാം

അതു വേണ്ട
എനിക്ക് ഭ്രാന്താണല്ലോ.!!
നാളെ അത്
ഭ്രാന്തന്റെ ജല്പനങ്ങളായി
മാറും.
അതുകൊണ്ട് ഇനി
പറയാനുള്ളതെല്ലാം
ഞാന്‍ മറക്കുന്നു..

Saturday, June 19, 2010

വെളിച്ചം..

ചക്രവാളം ചുമപ്പില്‍ പൊതിഞ്ഞു
ചരമം വരിക്കാന്‍ പിടഞ്ഞു സൂര്യന്‍.
ചൂടു തളര്‍ത്തിയ ഭൂമി മെല്ലെ-
ചാഞ്ഞു മയങ്ങാന്‍ തുടിക്കയായി..
വീരനായി വാണൊരു സൂര്യനല്ലേ.
വീര്യമുള്ളഗ്നി ചൊരിഞ്ഞതല്ലേ
വിട ചൊല്ലും നേരം നിര്‍വീര്യനായി
വിളറിയ വെളിച്ചം ചൊരിഞ്ഞിടുന്നു..
കരിങ്കൊടിയേന്തി സന്ധ്യ വന്നു
കവലകള്‍ തിക്കും,തിരക്കു കൂട്ടി
കൂരിരുട്ടിന്‍ പട്ടു മൂടി ഭൂമി
ചീവീടിന്‍ കൂര്‍ക്കം വലിച്ചുറങ്ങി..
കൂരിരുള്‍ വീണ മനസ്സില്‍ നിന്നും
ക്രൂര സര്‍പ്പങ്ങള്‍ പുറത്തു ചാടി
മേലെ നീലാകാശ തേരിലൂടെ
നിലാവിന്‍ കുളിര്തൂകി ചന്ദ്രനോടി.
അരുതേ..നീ ക്രൂരത ചെയ്യരുതേ
എന്ന് നിലാവ് വിളിച്ചു .
കൂരിരുള്‍ പാടെ തുടച്ചു മാറ്റാന്‍
കഴിയാതെ പാവം നിലാവലഞ്ഞു.
മുത്തുപോല്‍ ചേലുള്ള മിന്നാമിനുങ്ങും-
മുത്തുപ്രഭ ചിന്നി നാടു ചുറ്റി..
തന്നാല്‍ കഴിയും വെളിച്ചമേകാന്‍
നന്നായി മിന്നി പണിയെടുത്തു.
മനസ്സിന്റെ ഇരുളില്‍ തുളച്ചു കേറാന്‍
ശക്തിയില്ലാത്തതായി ഈ പ്രഭകള്‍.....

**********************ഷാഫി കോട്ടൂര്‍)**)

Thursday, June 17, 2010

റംസി..



റംസി..
നീയൊരു കുഞ്ഞുനക്ഷത്രം.
മിന്നി തിളങ്ങുമൊരു കുഞ്ഞുനക്ഷത്രം..
നീ തിളങ്ങുന്നതാകാശാത്തിലല്ല..
സ്നേഹാര്‍ദ്രമാം എന്‍ ഹൃദയത്തിലാണ്.
ഇന്ന് ,നിന്‍ രൂപമെന്നുള്ളില്‍ തൂവെള്ള-
പട്ടണിഞ്ഞൊരു മാലാഖപോല്‍
ദൈവത്തിന്‍ കരസ്പര്‍ശനമേറ്റ മാലാഖ..

നിന്നെക്കുറിച്ചു ഞാനെന്തു കുറിച്ചിടാന്‍..
ഏതേതു വാക്കിനാല്‍ നിന്നെ വര്‍ണ്ണിക്കുവാന്‍..
അറിയില്ല:യെങ്കിലും ഇത്രയും കുറിപ്പു ഞാന്‍..

നീയെന്‍ ,ഗ്രാമത്തില്‍ പിറന്നവള്‍
ഞാന്‍ നടന്ന വഴികളില്‍ കാലുറപ്പിച്ചവള്‍
മഴ വീണ തൊടികളില്‍ പൂക്കള്‍ തിരഞ്ഞവള്‍
മധുര സ്വപ്നങ്ങള്‍ക്ക് കൂട്ടായി ഇരുന്നവള്‍
നിലാവിന്‍ നിഴലില്‍ നിറഞ്ഞൊരാ ചന്ദ്രനെ-
കൈക്കുമ്പിളിലേറ്റു വാങ്ങാന്‍ കൊതിച്ചവള്‍

ഇന്നു ഞാന്‍ നിന്നെയോര്‍ത്തഭിമാനിക്കുന്നു....
നിന്‍ വിരല്‍തുമ്പാല്‍ പുനര്‍ജനിച്ചത് -
കൈവിട്ടു പോയൊരു ജീവനാണ്..
അവള്‍ നിനക്കേറെ പ്രിയപ്പെട്ടവളും..
അതിനു നിന്‍ ചിറകു ദാനമേകി...
നിന്‍ ജന്മം അങ്ങിനെ മാലാഖ തുല്യം ..

ധരണി തന്‍ മകളെ..തുടരുവിന്‍ യാത്ര ..
തളരാതെ,പതറാതെ മുന്നോട്ട് ..
നിന്‍ സ്വപ്നങ്ങള്ക്കിനിയും ചിറകു വിരിക്കൂ...
കാലുകള്‍ അതിനായി കോപ്പു കൂട്ടു...
ഇടറാതിരിക്കാന്‍ ഞാന്‍ കൂട്ടായി വന്നിടാം..
നിന്റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ ചാലിച്ചിടാം..
താങ്ങായി,തണലായി ഒപ്പം നിന്നിടാം ...

(ഇവള്‍ റംസീന..എന്റെ നാട്ടുകാരി..സുഹൃത്ത്‌..ധീരതയ്ക്ക് ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും അവാര്‍ഡ് ലഭിച്ചു.ആ ധീരതയ്ക്ക് മുന്നില്‍ ഞാനീ വരികള്‍ സമര്‍പ്പിക്കുന്നു..)

Tuesday, June 15, 2010

മനുഷ്യന്‍....

തലയോട്ടി പൊട്ടും അഹങ്കാര ബുദ്ധിയും
ആത്മബോധം കെടുത്തുന്നോരാര്‍ത്തിയും
ജീവിതം വെട്ടിപ്പിടിച്ചടക്കീടുവാന്‍
വെമ്പല്‍ കൊണ്ടെല്ലാം എന്റെയെന്റെ-
തെന്നാര്‍ത്തി മൂത്തടക്കിപ്പിടിക്കുന്നു...
നീയറിയുക നിന്റെ ചെയ്തികള്‍.
അഴുകി നാറുന്ന ജീവചര്യകള്‍
പുഴുത്ത വാക്കുകള്‍ നാക്കു തുപ്പുമ്പോള്‍
കാതു കോളാമ്പിയാക്കി വച്ചു നീ
കൂര്‍ത്തെടുത്തൊരു വാക്കു വിട്ടു നീ
വേട്ടയാടിയൊരു പേടമാനിനെ-
കഴുകനായി നിന്റെ കണ്ണു കൊത്തും..
പുഴുത്ത നായ്ക്കള്‍ തന്‍ കൊഴുത്ത മാംസവും
അഴുക്കു ചാലിലൂടൊഴുക്കി നീക്കുന്ന
നിന്റെ പാദതിന്‍ പാപമാലിന്യം
വിഴുപ്പെടുത്ത നിന്‍ കൈതലോടലില്‍
അഴുക്കു നാറ്റമാണല്ലോ ജീവിതം..
അതിര് വിട്ട പെരുമാറ്റമൊക്കെയും
കതിര് വന്ന വിളകള്‍ തകര്‍ത്തു നീ
ഇരുളകറ്റാനൊരു രാന്തലേന്തി നിന്‍
മനവെളിച്ചം തെളിച്ചു കാട്ടവേ
ആട്ടി വിട്ടു നീ കൂരിരുട്ടിന്‍ കയത്തി-
ലാഴ്ത്തി നിന്‍ മനമൊളിച്ചതും..
വേട്ടയാടി നിന്‍ ക്രൂരമോഹങ്ങള്‍
ആട്ടിന്‍കുട്ടിയുടെ ഹൃദയം ചവച്ചതും
പെറ്റ വയറു കടിച്ചു കീറി നീ
കൂടെപ്പിറപ്പിനെ ചുട്ടെരിച്ചതും
കുറ്റ ബോധമില്ലൊട്ടുമേ നിനക്കറ്റ-
കൈ പ്രയോഗത്തിനായ്.
നേട്ടം കൊയ്യുവാന്‍ ആശ കെട്ടി നീ
കാത്തിരിക്കവേ നിന്നിലും
നാശമെത്തി നിര്‍വീര്യമാക്കുന്നു
പിന്നെ,നിന്നെ പുഴുക്കള്‍ തിന്നുന്നു..

*************ഷാഫി കോട്ടൂര്‍ 

Monday, June 14, 2010

നന്മ..

നന്മയെന്നൊരു വാക്കു പരതി നോക്കി.
വാക്കെല്ലാം പുസ്തകത്താളില്‍ മാത്രം..
പുസ്തകം ഉള്ളില്‍ പകര്‍ത്തിയാളെ-
ഉള്ളു ഞാന്‍ ചിന്തി പരതി നോക്കി..
ഉള്ളിന്റെ ഉള്ളിലും തിന്മ കൊണ്ട്-
നന്മയെ താഴിട്ടു നിര്‍ത്തുന്നവന്‍.
നന്മ തന്‍ താഴു തുറക്കുന്നോരാള്‍-
ഇന്നെവിടെയുണ്ടെന്നു ഞാന്‍ തിരഞ്ഞു.
നന്മയെ മോചിക്കാന്‍ വന്നോരൊക്കെ-
തിന്മ തന്‍ കുത്തേറ്റു ചത്തുപോയി.
നാക്കിന്റെ തുമ്പിലെ വാക്കു കൊണ്ട്
നന്മ വിളമ്പാനോരാള് വന്നു..
ആ വാക്കില്‍ വഴുതി പോയോരെല്ലാം
ഉള്ളില്‍ ഇളിക്കുന്ന തിന്മ കണ്ടു...

Friday, May 28, 2010

ഞാന്‍..


ഞാനൊരു നക്ഷത്രം.
തിളക്കമില്ലാത്ത നക്ഷത്രം.
സ്വയം തിളങ്ങാനാവാതെ-
തിളക്കം നഷ്ട്ടമായ നക്ഷത്രം..

ഞാനൊരു പെരുമഴ.
പെയ്തു തീരാത്ത പെരുമഴ.
തണുത്ത് വിറച്ചു നില്‍ക്കുന്നു ഞാന്‍..
ഈ മഴ പെയ്തു തീരാതിരുന്നെങ്കില്‍ .!

ഞാനൊരു പുഷ്പം.
മണമില്ലാത്ത പുഷ്പം..
നിണം മണമായ മണ്ണില്‍ -
മണം തേടുന്ന പുഷ്പം..
ഈ വെയിലില്‍ കരിഞ്ഞുവീണെങ്കില്‍ .!

ഞാനൊരു ശബ്ദം..
ദിക്കുകളുച്ചതില്‍ മുഴങ്ങിയ ശബ്ദം.
ഉറക്കെ ശബ്ദിക്കാനാവാതെ -
നിശബ്ദമായി ശബ്ദിക്കുന്നവന്‍.
ശബ്ദം എന്നും നിശബ്ദമായിരുന്നെങ്കില്‍ .!

ഞാനൊരു പുഴ.
ഒഴുക്കില്ലാത്ത പുഴ.
ഓളങ്ങളുടെ ഒഴുക്കില്‍ -
മോഹങ്ങളോടൊപ്പം ഒഴുകുന്നവന്‍..

ഞാനൊരു കൂരിരുട്ട്.
മിന്നാമിനുങ്ങിന്‍ വെളിച്ചമില്ലാതെ-
കറുത്ത്തുടുത്ത കൂരിരുട്ട്..
ഇരുട്ട് പുലരാതിരുന്നെങ്കില്‍ .!
മൂകം ഞാന്‍ കാവലിരുന്നിടാം..

Wednesday, May 26, 2010

സൈനോജ്..



സൈനോജ്..
നീയിന്നൊരോര്‍മ്മ..
ജ്വലിക്കും സൂര്യന്‍ പോല്‍
വിളങ്ങുമെന്‍ മാനസത്തില്‍ ..

നീ പാടാതെപോയ പാട്ടിന്‍-
ഈരടികള്‍ ഇനി ഞാന്‍ പാടിടാം..
ഈണമുണ്ടാകില്ലെന്നു മാത്രം.
ഒപ്പം ഒഴുകിടും കണ്ണുനീര്‍
തുള്ളിതന്‍ താളവും..

സംഗീതം നിനക്ക് ജീവനായിരുന്നു.
അതിലേറെ എനിക്ക് നിന്നെയും.

ഇനിയും പറഞ്ഞിടാന്‍ എത്രയേറെ
പലതും പറയാതെ നീ ബാക്കിയാക്കി.

മരണത്താല്‍ നീയുമനശ്വരന്‍.
ഓര്‍മ്മതന്‍ ചെരാതിന്‍ ചിപ്പിയില്‍ -
നിന്നെ ഞാന്‍ കാത്തു വെച്ചിടും.
ഒരായിരം ഓര്‍മ്മകള്‍ക്കുള്ളില്‍
നീയിന്നും ജീവിക്കുന്നു.

എന്നന്ത്യം വരെ..!!

(സൈനോജ്..പ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകന്‍.അകാലത്തില്‍ പൊലിഞ്ഞ ആ കലാകാരന്,എന്റെ പ്രിയ സ്നേഹിതന് ആദരാഞ്ജലികള്‍ ..തിരുവന്തപുരത്ത് വെച്ച് ആദ്യമായി കണ്ടനാള്‍ മുതല്‍ മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് വരെ എനിക്ക് നല്‍കിയ ആ സ്നേഹ സൌഹൃദത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ വേദനയോടെ ഈ വരികള്‍ സമര്‍പ്പിക്കുന്നു..)