home

Thursday, July 21, 2011

കാഴ്ചകള്‍

കേള്‍ക്കുന്നുവെന്‍ കര്‍ണ്ണപുടങ്ങളില്‍
പ്രകൃതി തന്‍ അട്ടഹാസങ്ങള്‍
കാണുന്നു; ഞാനെന്‍ നിമീലിത നയനങ്ങളില്‍
വരണ്ടുണങ്ങിയ ഭൂമിയുടെ ഹൃദയങ്ങള്‍
അകലെയെവിടെയോ വനമരചില്ലയില്‍
ഒരു പക്ഷിയിടറുന്നു സ്വരം വിറച്ചപോല്‍
'അറിയില്ലയിനി എന്ത് ചെയ്യണമെന്നാരോ
വീഥികളുടെ വിജനതയിലുറക്കെ മന്ത്രിക്കുന്നു.

ഒരു മാത്രയിലിതള്‍ വിരിയുമൊരു കുഞ്ഞു പുഷ്പം
ഇളകിയൊന്നാടാന്‍ ഇളം തെന്നല്‍ തേടുന്നു.
ഓളങ്ങള്‍ ഒളിമിന്നും ഒരു കൊച്ചു നദിയോ
ഓമനിച്ചുറക്കാന്‍ ഒരു മത്സ്യം തിരയുന്നു.
അമ്മിഞ്ഞപ്പാല്‍ മധുരം നുകരാനാവാതെ
ഒരു ബാലന്‍ തെരുവില്‍ കനിവിനായ് കേഴുന്നു.
രാഷ്ട്രീയ ലഹരിയില്‍ സര്‍വ്വം മറന്നോരുപാട്
യുവാക്കള്‍ നടുവഴികളിലിഴഞ്ഞു മരിക്കുന്നു.

"ഒരു ജാതി,ഒരു മതം,ഒരു ദൈവം" എന്നുപദേശിച്ച
ഗുരുവിന്‍ ശില്പങ്ങള്‍ തല്ലി തകര്‍ക്കുന്നു.
ജാതി മതത്തിന്‍ പേര് പറഞ്ഞെന്‍ സോദര്‍
പരസ്പരം വെട്ടിയും,കുത്തിയും ചാകുന്നു.
സ്വാര്‍ത്ഥ താല്പര്യതിനായ് പെറ്റമ്മയെപ്പോലും
കൊലപ്പെടുത്താന്‍ ചിലര്‍ മിടുക്ക് കാട്ടുന്നു.
സഹോദരിമാരുടെ ചാരിത്ര്യം പോലും
അങ്ങാടികളില്‍ തൂക്കി വില്‍ക്കുന്നു.

മാതൃത്വം പോലും വിലക്ക് വാങ്ങി ചിലര്‍
സ്നേഹത്തിന്‍ മധുരമാം പാഠങ്ങള്‍ തേടുന്നു.
സ്വപ്നങ്ങളെല്ലാം മനസ്സിലൊളിപ്പിച്ചു
വേദനയോടെ ഒരു വൃദ്ധ എന്തോ പുലമ്പുന്നു.
നാടുകള്‍ വൃദ്ധ സദനങ്ങളാല്‍ നിറയുന്നു.
അവരുടെ കണ്ണീരുകള്‍ ശാപനദിയായി ഒഴുകുന്നു.

അതിതീഷ്ണമായെരിയും സൂര്യന്റെ ചൂടേറ്റു
ഹരിത വനങ്ങള്‍ ഉണങ്ങിക്കൊഴിയുന്നു.
കറുകപ്പുല്ലിന്‍ സ്വാദിനായ് ഒരു മാന്‍
കാടുകള്‍ തോറും തേടി മടങ്ങുന്നു.

ഓസോണ്‍ പാളികളില്‍ നിന്നൊഴുകും വിഷങ്ങള്‍
ഭൂമിയെ ക്യാന്‍സറായ് കാര്‍ന്നു തിന്നുന്നു.
മലിന ജലമൊഴുകും ഓടകളില്‍ പോലും
ഗര്‍ഭാശയങ്ങള്‍ നിണക്കൂട്ടമായൊഴുകുന്നു.
തെരുവിലെ ബാല്യത്തിന്‍ അന്ടങ്ങളില്‍ ചിലര്‍
മാനഭംഗത്തിന്‍ ക്രൂര ബീജങ്ങള്‍ നിറക്കുന്നു.

കാശിന്‍ കൂമ്പാരം മാലോകരറിയാന്‍
ലോകം മണി സൌധങ്ങളായ് മാറുന്നു.
വേദനകൊണ്ടീ മണ്ണും വിറക്കുന്നു.
സ്നേഹവും,ശാന്തിയും പോയ്‌ മറയുന്നു.
ഭീകരവാദത്തിന്‍ പോരിനാല്‍ നന്മ നശിച്ചീ
നാടുകളെല്ലാം ചോരക്കളങ്ങളായ് മാറുന്നു.
മണ്ണും,മനുഷ്യനും ഒന്നു ചേരുന്നു.
ആര്‍ത്തിയാല്‍ കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നു.
ദീനരോദനങ്ങള്‍ ദിഗന്ദങ്ങള്‍ മുഴങ്ങുന്നു.
രക്തഗന്ധം ലോകമാകെ പരക്കുന്നു.

ഇതാണിന്നെന്‍ ലോകം,ഇതാണെന്‍ കാഴ്ചകള്‍
കണ്ടു മടുത്തോരെന്‍ ഹൃദയം തപിക്കുന്നു;
"സമയമായ് എനിക്കീ ലോകത്തെ വെടിയുവാന്‍."